അടുക്കളക്കുളങ്ങൾ നിർമിച്ചു മത്സ്യകൃഷി
നടത്തുക എന്നത് എന്നും ലാഭകരമായ ഒരു ബിസിനസ് മാർഗമാണ്. ഒരുപാട് സമയം കളയാതെ തന്നെ
ഇത്തരത്തിൽ മത്സ്യകൃഷി നടത്തി വൻ വരുമാനം നേടാനാകും . വീട്ടമ്മമാർക്കും
ഇക്കാര്യത്തിൽ ഒരു കൈ പരീക്ഷിക്കാവുന്നതാണ്. മീനുകളെ തെരെഞ്ഞെടുക്കുമ്പോഴും കുളം
നിര്മിക്കുമ്പോഴും അല്പം ശ്രദ്ധിക്കണം എന്ന് മാത്രം.
സാധാരണ
വീട്ടാവശ്യങ്ങള്‍ക്കായി മത്സ്യം വളര്‍ത്തുന്നത് പടുതക്കുളങ്ങളിലാണ്. എന്നാല്‍, വ്യക്തമായ
അറിവില്ലാതെ പടുതാ കുളങ്ങള്‍ നിര്‍മിച്ച് ചെലവു കൂട്ടുന്നവരും നിരവധിയുണ്ട്.
സ്ഥലസൗകര്യങ്ങള്‍ക്കനുസരിച്ചു മാത്രം പടുതക്കുളങ്ങള്‍ നിര്‍മിക്കുന്നതാണ് നല്ലത് . അഞ്ചടി വീതിയും പത്തടി നീളവുമുള്ള
കുളമാണെങ്കില്‍ മൂന്നര അടി വെള്ളം ലഭിക്കത്തക്കവിധം താഴ്ച മതി കുളത്തിന്. എത്ര
വലിയ കുളമാണെങ്കില്‍പോലും താഴ്ച അഞ്ചടിയില്‍ കൂടുതല്‍ ഉണ്ടാവാനും പാടില്ല. വലിയ
കുളങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മത്സ്യങ്ങള്‍ക്ക് അഞ്ചടിയില്‍
കൂടുതല്‍ വെള്ളത്തിന്റെ ആവശ്യമില്ല എന്ന് പ്രത്യേകം ഓര്‍ക്കണം.
ജലസംഭരണത്തിനുവേണ്ടി കുളം നിര്‍മിക്കുന്നതുപോലെ മത്സ്യങ്ങള്‍ക്ക് ആഴം ആവശ്യമില്ല.
ആഴം കൂടുന്തോറും വെള്ളത്തിലെ മര്‍ദം ഉയരും. ഒപ്പം താപനില താഴും. ഇതു രണ്ടും
മത്സ്യങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.
അവയുടെ ജീവിതരീതി, തീറ്റക്രമം
തുടങ്ങിയവയൊക്കെ കൃത്യമായി മനസിലാക്കിവേണം കുളങ്ങളിലേക്ക് മത്സ്യങ്ങളെ
തെരഞ്ഞെടുക്കാന്‍. കുളത്തിന്റെ വലുപ്പത്തിനനുസരിച്ച് നിഷ്‌കര്‍ഷിച്ചിട്ടുള്ള എണ്ണം
മാത്രമേ നിക്ഷേപിക്കാനും പാടുള്ളൂ.
മത്സ്യങ്ങളുടെ എണ്ണം
കൂടുന്നതനുസരിച്ച് അവയുടെ വളര്‍ച്ചാനിരക്ക് ഗണ്യമായി താഴും. വെള്ളത്തിലെ ഓക്‌സിജന്റെ
അളവ് കുറയും.
ഒരു സെന്റില്‍ നിക്ഷേപിക്കാവുന്ന
മത്സ്യങ്ങളുടെ എണ്ണം (ഏതെങ്കിലും ഒന്നു മാത്രം)
ഹൈബ്രിഡ് തിലാപ്പിയ/ഗിഫ്റ്റ് 200 എണ്ണം
വാള 400
അനാബസ് 400
ആഫ്രിക്കന്‍ മുഷി 400
നട്ടര്‍ 80-100
കാര്‍പ്പ് ഇനങ്ങള്‍ 40
ജയന്റ് ഗൗരാമി 200-300
മികച്ച വിതരണകേന്ദ്രങ്ങളില്‍നിന്നു മാത്രം
കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുക. തിലാപ്പിയകൃഷി ഇന്നു വളരെ വ്യാപകമായതിനാല്‍ തട്ടിപ്പിനുള്ള
സാധ്യതകളും ഈ മേഖലയിലുണ്ട്. ഗിഫ്റ്റിനെ (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ)
ഉത്പാദിപ്പിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ല. ഗിഫ്‌റ്റെന്നു പറഞ്ഞ് കുളങ്ങളില്‍നിന്നു
പിടിച്ചു നല്കുന്നവ ഗിഫ്റ്റ് ആയിരിക്കില്ല എന്നതാണ് ഇതിന്റെ ചുരുക്കം. ഗിഫ്റ്റ്
എന്നു പറഞ്ഞു വാങ്ങിയ കുഞ്ഞുങ്ങള്‍ പ്രജനനം നടത്തിയാല്‍ അത് ഗിഫ്റ്റ് അല്ല എന്ന്
ഉറപ്പിക്കാം.
നാലു മാസംകൊണ്ട് ശരാശരി 500 ഗ്രാം വരെ തൂക്കം
വയ്ക്കാന്‍ ഈ ഇനം തിലാപ്പിയകള്‍ക്ക് സാധിച്ചിട്ടുണ്ട്.
ദിവസവും രണ്ടു നേരം
വീതം തീറ്റ നല്കണം. ആദ്യ രണ്ടു മാസത്തേക്ക് സ്റ്റാര്‍ട്ടര്‍ നല്കുന്നതാണ് നല്ലത്.
പിന്നീടങ്ങോട്ട് ഇലകള്‍, അടുക്കളയിലെ പച്ചക്കറി വേസ്റ്റ്, മറ്റു തീറ്റകള്‍
എന്നിവയൊക്കെ നല്കാം. തീറ്റ നല്കുമ്പോള്‍ അമിതമാകാതെ പ്രത്യേകം ശ്രദ്ധിക്കണം.
തീറ്റയുടെ അളവ് അല്പം കുറഞ്ഞാലും അധികമാകരുത്. വെള്ളം മോശമാകാതിരിക്കാനും
മത്സ്യങ്ങളുടെ ആരോഗ്യത്തിനും ഇതാണ് നല്ലത്. കടകളില്‍നിന്നു വാങ്ങുന്ന ഫ്‌ളോട്ടിംഗ്
ഫീഡ് നല്കുമ്പോള്‍ വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം നല്കുന്നതാണ് നല്ലത്.
അല്ലാത്തപക്ഷം ദഹനത്തെ പ്രതികൂലമായി ബാധിക്കാം.
പടുതാക്കുളങ്ങള്‍ തയാറാക്കുമ്പോള്‍
കല്ലുകള്‍
നീക്കി വൃക്ഷങ്ങളുടെ വേരുകല്‍ മുറിച്ച് മണ്ണു കുഴച്ച് വശങ്ങളില്‍ മെഴുകിയാല്‍
ഇടുന്ന ഷീറ്റിന് കൂടുതല്‍ കാലം ഈടു നില്‍ക്കും. പ്ലാസ്റ്റിക് ചാക്ക് പോലുള്ളവ
കട്ടിയില്‍ അടുക്കി വേണം കുളത്തില്‍ ഷീറ്റ് ഇറക്കാന്‍.
മത്സ്യങ്ങള്‍ക്ക് വെയില്‍ ആവശ്യഘടകം
മത്സ്യങ്ങള്‍ക്ക് നേരിട്ട്
സൂര്യപ്രകാശത്തിന്റെ ആവശ്യമില്ലെങ്കിലും ജലാശയത്തില്‍ സൂര്യപ്രകാശം പതിക്കുന്നത്
വളര്‍ച്ചയ്ക്ക് നല്ലതാണ്. പടുതക്കുളങ്ങളിലെ താപനില ക്രമീകരിക്കാന്‍ സൂര്യപ്രകാശം
നേരിട്ട് പതിക്കുന്നതാണ് നല്ലത്.. പുതിയ വെള്ളം നിറച്ച് അല്പം പച്ചച്ചാണകം
കലക്കിയൊഴിച്ചാല്‍ നല്ലത്.
No comments:
Post a Comment