Tuesday, March 6, 2018

മിറാക്കിൾ ഫ്രൂട്ട്.


          ഒരു ആഫ്രിക്കൻ പാഴച്ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ചെറുശാഖകളോടും ഇലകളോടും കൂടി വളരുന്ന ഈ ചെറു സസ്യത്തിന്റെ ഒരു പഴം കഴിച്ചാൽ രണ്ടു മണിക്കൂർ നേരം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം മധുരതരമായി അനുഭവപ്പെടുന്നു.മിറാക്കിൾ ഫ്രൂട്ടിൽ അടങ്ങിയ 'മിറാക്കുലിൻ' എന്ന പ്രോട്ടീൻ ഘടകം നാവിലെ രസമുകുളങ്ങളെ ഉണർത്തി പുളി, കയ്പ് രുചികൾക്കു പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. സപ്പോട്ടേസിയ' സസ്യകുടുംബത്തിൽപ്പെടുന്ന ഇവ ഒരാൾ ഉയരത്തിൽ വരെ വളരാറുണ്ട്. വലിയ കാന്താരിമുളകിന്റെ വലിപ്പമുള്ള കായ്‌കള്‍ പഴുക്കുമ്പോള്‍ കടുംചുവപ്പായിതീരും.സാവധാന വളർച്ചയുള്ള മിറാക്കിൾ ഫ്രൂട്ട് പുഷ്പിക്കാൻ മൂന്നാലു വർഷമെടുക്കും. വേനൽക്കാലമാണ് പഴക്കാലമെങ്കിലും 'സപ്പോട്ട'യുടെ കുടുംബത്തിൽ പെടുന്ന ഈ ചെടിയിൽ കേരളത്തിലെ കാലാവസ്ഥയിൽ പലതവണ കായ് പിടിക്കാൻ സാധ്യതയുണ്ട്. ഭാഗികമായ തണൽ ഇഷ്ടപ്പെടുന്ന മിറക്കിൾ ഫ്രൂട്ട് ചെടിച്ചട്ടികളിൽ ഇൻഡോർ പ്ലാന്റായി പോലും വളർത്താം. മനോഹരമായ ഇലച്ചാർത്തോടുകൂടി ഈ നിത്യഹരിത സുന്ദരി ഉദ്യാനച്ചെടിയാക്കാനും യോജിച്ചതാണ്. അമ്ളാംശം കൂടിയ മണ്ണിൽ  ചെടികൾ നന്നായി വളരുന്നു. രോഗ-കീടബാധകളൊന്നും ഈ ചെടിയിൽ കാണാറില്ല. കാര്യമായ വളപ്രയോഗത്തിന്റെ ആവശ്യവുമില്ല. ചെടികൾ പൂക്കുമ്പോൾ ധാരാളം ചെറു പ്രാണികൾ ഇവയുടെ തേൻ ആസ്വദിക്കാൻ എത്തുന്നത് പരാഗണത്തെ ഏറെ സഹായിക്കുന്നു.
                     അർബുദരോഗചികിത്സയിലെ കീമോതെറാപ്പിക്കു വിധേയരായി നാവിന്റെ രുചിനഷ്ടപ്പെടുന്ന രോഗികൾക്ക് ഭക്ഷണത്തിന്റെ തനതുരുചി ആസ്വദിക്കാൻ മിറാക്കിൾ ഫ്രൂട്ട് സഹായിക്കുമെന്നും പ്രമേഹരോഗികൾക്ക് ഇത് കഴിക്കാം എന്നു പറയുന്നു. പ്രമേഹ രോഗികള്‍ക്ക് ഇതിലെ പ്രോട്ടീന്‍ ഗുണം ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്.
                                        ജപ്പാനിൽ പ്രമേഹ രോഗികൾക്കിടയിലും ഭക്ഷണം നിയന്ത്രിക്കുന്നവർക്കിടയിലും ജനകീയമാണ്.




No comments:

Post a Comment